ശ്രീ കീഴൂർ മഹാശിവ ക്ഷേത്രത്തിൽ ഇരുപതാമത് ശ്രീ മദ്ഭാഗവത സപ്താഹ യജ്ഞത്തിനു 23 06 2024 നു തിരി തെളിഞ്ഞു
ശ്രീ കീഴൂർ മഹാശിവ ക്ഷേത്രത്തിൽ ഇരുപതാമത് ശ്രീ മദ്ഭാഗവത സപ്താഹ യജ്ഞത്തിനു തിരി തെളിഞ്ഞു .
വർത്തമാന കാലത്തിൻറെ എല്ലാ ശാപങ്ങളുടെയും പരിഹാരത്തിന് വേണ്ടിയാണ് ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം നടത്തുന്നത്. ദുഖ ദുരിതങ്ങളുടെയും നഷ്ടകഷ്ടതകളുടെയും സമ്മിശ്രമായ ഒരു ഇരുണ്ട യുഗമാണ് കലികാലം. കലികാലത്തിൽ ജീവിക്കുന്നവർക്ക് കാലസ്വരൂപമായ സർപ്പത്തിൻറെ മുഖാന്തർഭാഗത്ത് പ്രവേശിക്കാതെ തരമില്ല . ഇവിടെയാണ് മനുഷ്യൻ വിധിയുടെ ക്രൂരപരിണാമത്തിന് വിധേയനാകുന്നത്. ഈ ദുഖസന്ധിയിൽ മനുഷ്യർക്ക് ശ്രീമദ് ഭാഗവതമാണ് ഏകാശ്രയം. സമസ്ത ദുഖങ്ങളെയും നശിപ്പിച്ച് മനസ്സിനെയും ശരീരത്തെയും പരിശുദ്ധമാക്കുവാൻ ഭാഗവതപാരായണശ്രവണം സഹായകരമാവുന്നു
ശ്രീമദ് ഭാഗവതം പഠിക്കുകയോ കേൾക്കുകയോ ചെയ്യുന്നവർക്ക് ഈ ജന്മത്തിൽ തന്നെ കർമ്മ ബന്ധനങ്ങളശേഷമറ്റ് മോക്ഷ പ്രാപ്തിയുണ്ടാകും. ഭാഗവതം ഭഗവാൻറെ പദാദികേശമാണ്, അത് ഭൂമിയിൽ കാണുന്ന ഭഗവത് രൂപമാണ് ഭാഗവതത്തിലെ പന്ത്രണ്ട് അധ്യായങ്ങളെ ഭഗവാനൻറെ ഓരോ അംഗമായിട്ടും പൂർണ്ണമായ ഭാഗവതത്തിനെ പൂർണ്ണരൂപമായിട്ടും സങ്കൽപ്പിച്ചിരിക്കുന്നു.
ഭ - ഭക്തിയെ നൽകുന്നു,
ഗ - ഗർവിനെ നീക്കുന്നു,
വ - വേദാർത്ഥത്തെ തരുന്നു,
ത - തത്വ ബോധത്തെ ഉണ്ടാക്കുന്നു.
ഇതാണ് ഭാഗവതതിൻറെ ശബ്ദാർത്ഥം.
പൗരാണിക കാലങ്ങളിൽ പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് സപ്താഹം നടത്താറുണ്ടായിരുന്നതെങ്കിലും ആധുനിക കാലത്ത് മിക്ക ക്ഷേത്രങ്ങളിലും വർഷം തോറും ഭാഗവതസപ്താഹം നടത്തപ്പെടാറുണ്ട്.
ഭാഗവതസപ്താഹത്തിൻറെ ഉദ്ഭവമായി പറയപ്പെടുന്നത് മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ള പരീക്ഷിത്ത് രാജാവിൻറെ കഥയാണ്. തക്ഷകസർപ്പത്തിൻറെ ദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരണപ്പെടുമെന്ന മുനിശാപം ഏറ്റുവാങ്ങിയ രാജാവിനെ മുനിമാർ ഏഴു ദിവസം കൊണ്ട് ശ്രീമഹാഭാഗവതം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ഭാഗവതം മുഴുവൻ കേട്ട മഹാരാജാവ് ഇഹലോകസുഖങ്ങളുടെ വ്യർത്ഥത മനസിലാക്കി ആത്മജ്ഞാനം നേടിയെന്നും തുടർന്ന് തക്ഷകദംശനത്തിലൂടെ മോക്ഷപ്രാപ്തി വരിച്ചുവെന്നും മഹാഭാരതത്തിൽ പ്രസ്താവിക്കുന്നു.
ഏഴു പകലുകൾ കൊണ്ട് ശ്രീമഹാഭാഗവതം പാരായണം ചെയ്ത് കേൾക്കുക എന്നത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയ യജ്ഞമായി തീർന്നു
യജ്ഞമെന്ന നിലയിൽ ഭാഗവത സപ്താഹയജ്ഞത്തിനും ചില ചിട്ടവട്ടങ്ങളുണ്ട്. അവയിൽ ചിലത് :
• പകൽ സമയങ്ങളിൽ മാത്രമേ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ
• സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും പാരായണം പാടുള്ളതല്ല
• യജ്ഞത്തിനു ഒരു ആചാര്യൻ ഉണ്ടായിരിക്കണം.
• മുൻനിശ്ചയിക്കപ്പെട്ട യജ്ഞപൗരാണികർ മാത്രമേ യജ്ഞവേദിയിൽ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.
യജ്ഞവേദിയിൽ നാം എല്ലാംതന്നെ പരീക്ഷിത്ത് രാജാവായി മാറണം
നാമജപം, ഭഗവത് സ്മരണ എന്നിവ മാത്രമേ യജ്ഞശാലയിൽ പാടുള്ളു.
ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം എപ്പോളും നാവിൽനിന്നും ഉത്ഭവിക്കണം.
യജ്ഞശാലയിലേക്ക് ആവിശ്യമായ എല്ലാവിധ പൂജാദ്രവ്യങ്ങളും യഥാശക്തി ഭക്തിയോടെ സമർപ്പിക്കുകയും ചെയ്യുക.
ഭാഗവത സപ്താഹ യജ്ഞ വിധി
ഭാഗവത സപ്താഹയജ്ഞങ്ങൾ നടത്തുമ്പോൾ മൂലഗ്രന്ഥ പാരായണത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതെന്ന് നമുക്കേവർക്കും അറിയാം.
എന്നാൽ ഓരോ ദിവസവും നിശ്ചിത ഭാഗങ്ങൾ വായിച്ചു നിർത്തണം എന്നൊരു "പാരായണ വിധി" ഉണ്ടെന്നും അതൊരു ശ്ലോകമായും മഹത്തുക്കൾ പറഞ്ഞു കേട്ടിരിക്കുന്നു.
നാരദമുനി പിതാവായ ബ്രഹ്മാവിനോട് സംശയം ചോദിച്ചപ്പോൾ സംശയ നിവാരണം നടത്തിയതാണ് ഈ "പാരായണ വിധി" എന്നാണ്.
ബ്രഹ്മാവിനോട് നാരദമുനി ചോദിച്ചു:
"കത്യദ്ധ്യായാ വാചനീയാ: സപ്താഹേ പ്രത്യഹം പിതാ:"
( ഭാഗവതസപ്താഹം നടത്തുമ്പോൾ ഓരോ ദിവസവും എത്ര അധ്യായങ്ങളാണ് പാരായണം ചെയ്യേണ്ടത്)
ബ്രഹ്മാവിൻറെ മറുപടി ഇപ്രകാരമായിരുന്നു;
"പ്രഥമേഹ്നി വരാഹാന്തം;ദ്വിതീയെ ഭരതാന്തകം
തൃതീയേ നൃസിംഹാന്തം;ചതുർത്ഥാത് വംശവർണ്ണനം
പഞ്ചമേ ഗുരുലീലാന്തം;ഷഷ്ടാത് ലീലാ സമാപനം
സപ്തമേ ശുക പൂജാന്തം"
1. ഒന്നാം ദിവസത്തെ മൂലപാരായണം വരാഹാവതാരത്തിൽ നിർത്തണം
2. രണ്ടാം ദിവസത്തെ മൂലപാരായണം ഭരതചരിതത്തിൽ നിർത്തണം
3. മൂന്നാം ദിവസത്തെ മൂലപാരായണം നരസിംഹാവതാരം വായിച്ചു നിർത്തണം
4. നാലാം ദിവസത്തെ മൂലപാരായണം വംശവർണ്ണനം വായിച്ചു നിർത്തണം
5. അഞ്ചാം ദിവസത്തെ മൂലപാരായണം കണ്ണന്ടെ ബാല ലീലയിൽ തുടങ്ങി ഗുരുകുല വാസംകഴിഞ്ഞ് ഗുരു ദക്ഷിണകൂടി വായിച്ചു നിർത്തണം
6. ആറാം ദിവസത്തെ മൂലപാരായണം ഭഗവാന്ടെ അവതാര ലീലകളുടെ സമാപനം കുറിച്ച് വായിച്ചു നിർത്തണം
7.ഏഴാം ദിവസം ശ്രീശുകനെ പൂജിച്ചു ഭാഗവത സപ്താഹ യജ്ഞം
ഭഗവത് പാദത്തിൽ സമർപ്പിക്കുന്നതാണ് കണ്ടു വരുന്ന സമ്പ്രദായം.